Tuesday 25 December 2012

എന്റെ മരണങ്ങൾ.



ഇരുട്ട് എനിക്കു ചുറ്റും വലവീശിയിട്ടിരുന്നില്ല ,
ആ കഴുകൻ കണ്ണുകളിലേക്ക്,
ഒരിരയായി ഞാൻ ചെന്നു വീഴുന്ന നേരത്ത്.

ആൾത്തിരക്കില്ലാത്ത കുറുക്കുവഴികൾ
പെണ്ണിനു തനിയെ നടക്കാനുള്ളതല്ലെന്ന്,
തിരക്കിട്ടു ഇതിലേയിറങ്ങുമ്പോൾ
ഓർക്കാഞ്ഞിട്ടല്ല.
അതും നട്ടുച്ച നേരത്ത് ,
ഈ വഴിയിങ്ങനെ വെയിലുകുടിച്ച് മത്തടിച്ചു,
മലർന്നടിച്ചു കിടക്കുന്ന നേരത്ത്.
പരിചയമുള്ള വഴിയല്ലെ.
ഒരു നൂറു തവണ നടന്നതല്ലെ ഇതിലെ.
കൂട്ടുകാർക്കൊപ്പം ബഹളം കൂട്ടിയിതിലെ
കടന്നു പോവുമ്പോഴെല്ലാം,
വിശേഷങ്ങൾക്കൊപ്പം ചിരിച്ചുമറിഞ്ഞ്
ഞങ്ങളെ ഓടി തോൽപ്പിക്കാറുണ്ടായിരുന്ന വഴിയല്ലെ.
എന്നിട്ട്,
ഇന്നിതാ എന്റെ നടത്തത്തെ പിന്നോട്ടാഞ്ഞു വലിച്ച്
ഒരു പെണ്ണങ്ങനെയിതിലെ ഒറ്റക്കു നടക്കണ്ട
എന്നൊരു വഷളൻ ചിരിയുമായി
കള്ളമയക്കം നടിക്കുന്നു ഈ വഴി.

 അക്ഷമയുടെ പടപടപ്പുമായി
 തൊട്ടുപിന്നിൽ കാലടിയൊച്ചകൾ.
മിന്നൽപ്പിണരു പോലെയൊരു
ഭയമായിരുന്നാദ്യം ഉടലിലൂടെ പാഞ്ഞു പോയത്.
ഒരു കുതിപ്പിനു അക്കരെയെത്തണമെന്ന് വിറപൂണ്ടു മനസ്സ്.

എന്തൊരു കനമാണെനിക്ക്!
എന്നെയുമെടുത്തെനിക്കോടാനാവാതെ,
തളർന്നു കുത്തിയിരിക്കുമ്പോൾ
പിന്നിലും തക്കം പാർത്ത് കാലടികളുടെ കിതപ്പ്.
ഇരയുടെ മേൽ ചാടിവീഴാനുള്ള വേട്ടനായ്ക്കളുടെ മുറുമുറുപ്പ്.

ഉച്ചക്ക് വാരിവലിച്ചു തിന്നതൊക്കെ
ഇളക്കിമറിച്ചു പുറത്തേക്കിടുത്തിട്ടു,
പുളിച്ചുനാറുന്ന വിയർപ്പുഗന്ധങ്ങൾ.
അറപ്പ്.

ഉടുവസ്ത്രം അഴിച്ചെറിയും പോലെ
എന്റെയീ ഉടലിനെയെടുത്ത്
ഇവറ്റകൾക്കെറിഞ്ഞിട്ടു കൊടുക്കണം.
ഈ വഴിയിലൂടെ വലിച്ചിഴച്ച്
കടിച്ചുപറിച്ചു രമിക്കട്ടെയിവറ്റകൾ.
പിന്നെ വേണ്ടിടത്തേക്കൊക്കെ
വേണ്ടപ്പോഴൊക്കെ ഓടിക്കയറുമ്പോൾ
എന്നെ പിടിച്ചുവലിച്ചിടാൻ
ഏതു വഴിക്കാണാവുക!
ആർത്തുവന്നു ഒരു ചിരി.

വീണ്ടുമുടലിലേക്ക്
പാഞ്ഞുകയറിയ ഭയവുമായി,
ആളനക്കത്തിലേക്ക് ഉണർന്ന
വഴിയിലൂടെ എന്നെയുമെടുത്തോടി,
 മറുകരയെത്തുമ്പോഴേക്ക്
കിതപ്പിനിടയിലും
ഉള്ളിൽ
ഒരിക്കൽ കൂടി ഞാനെന്നെ കൊന്നിട്ടിരുന്നു.
ഇനിയുമിങ്ങനെ
എത്ര മരണങ്ങളിലൂടെ ഭയന്നോടിക്കടന്നിട്ടു വേണം
 ജീവിതത്തിലേക്ക് എനിക്കൊന്ന് നടന്നു കയറാൻ!

No comments:

Post a Comment