Wednesday 14 December 2011

ഇത്തിരി ചുവപ്പ് വിശേഷം




മൂന്ന്  വർഷം മുമ്പ് നാട്ടിൽ പോയപ്പോഴാണ് നോബൽ സമ്മാനാർഹനായ ഓർഹാൻ പാമുക്കിന്റെ my name is red വാങ്ങുന്നത്.ഒരുപാട് പ്രാവശ്യം വായന തുടങ്ങിയെങ്കിലും ഒന്നുരണ്ട് അദ്ധ്യായങ്ങൾക്ക് അപ്പുറം കടക്കാതെ വായന വഴിമുട്ടി. ഇത്തവണ നാട്ടിൽ ചെന്നപ്പോൾ പുസ്തകങ്ങൾ തിരഞ്ഞ് പോയപ്പോൾ ‘ചുവപ്പാണെന്റെ പേര്‘ കയ്യിൽ കിട്ടി.ഡെന്നിസ് ജോസെഫിന്റെ മലയാളം പരിഭാഷ.വേറിട്ട  വായനാനുഭവമായി ഈ പുസ്തകം എന്ന് പറയാതെ വയ്യ.  ആഖ്യാനത്തിന്റെ മനോഹാരിതകൊണ്ട് ഒരു ദൃശ്യാനുഭവത്തിന്റെ ചാരുതയോടെ കഥ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.
ഒരുപാട് പേരുടെ ചിന്തകളിലൂടെയും കാഴ്ച്ചകളിലൂടെയുമാണ് കഥ ഉരുത്തിരിഞ്ഞ് വരുന്നത്.                                                                                                                                               ഇസ്താംബൂളിലെ ചിത്രകലാചരിത്രത്തിലൂടെ ആഴത്തിൽ വേരുകൾ പായിച്ച് മനസ്സിലേക്ക് പടർന്നു കയറുന്ന കഥ. ചരിത്രത്തെ ഇത്ര ഗാഢമായി കോർത്തിണക്കിക്കൊണ്ട് എത്ര മനോഹരമായ കയ്യടക്കത്തോടെയാണ് ഓർഹാൻ കഥ പറഞ്ഞിരിക്കുന്നത്!! 
കഥയിലൂടെ നടന്നുകയറുമ്പോൾ കഥയുടെ ഭാഗം തന്നെയായി കുസൃതിക്കാരനായ കുഞ്ഞു ഓർഹാനേയും നമുക്ക് കാണാം. കൊല്ലപ്പെട്ട എനിഷ്റ്റെ എലിഗന്റിന്റെ ജീവനറ്റ ശരീരം, കിണറ്റിനടിയിലെ ഇരുട്ടിൽ കിടന്നുകൊണ്ടാണ് നമ്മോട് കഥ പറഞ്ഞു തുടങ്ങുന്നത്.പതിനാലാം നൂറ്റാണ്ടിലെ ഇസ്താംബൂൾ.അന്നത്തെ , സൂക്ഷ്മചിത്രകാരന്മാരിലൊരാളായിരുന്നു  എനിഷ്തെ എലിഗന്റും.ചിത്രത്താളുകൾക്ക് മനോഹരമായ അരികുകളും അലങ്കാരങ്ങളും വരച്ചുചേർക്കുന്ന ആൾ.അയാളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സ്വുൽത്താനു വേണ്ടിയുള്ള ഒരു രഹസ്യചരിത്രപുസ്തകത്തിനുള്ള ചിത്രരചനയിലായിരുന്നു എല്ലാ സൂക്ഷ്മചിത്രപ്പണിക്കാരും. പുസ്തകത്തിന്റെ ചുമതല എനിഷ്കെ എഫന്റി എന്ന ഉസ്താദിനും.അയാൾ തന്റെ സഹായിയായി  പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് നാട് വിട്ടുപോയ ബ്ലാക്ക് എന്ന് വിളിക്കപ്പെടുന്ന മരുമകനെ വിളിച്ചുവരുത്തുന്നു.എലിഗന്റിന്റെ കൊലയാളിയെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ വിളിച്ചുവരുത്തിയ അമ്മാവനായ ഉസ്താദ് എനിഷ്തെ എഫന്റിയും കൊല്ലപ്പെടുന്നു. ചിത്രകാരന്മാർക്കിടയിലെ സ്ഥാനമോഹിയായ ആരോ തന്നെയാവും കൊലക്ക് പിന്നിൽ എന്ന് മനസ്സിലാക്കുന്ന ബ്ലാക്ക് ,അവരുടെ ഗുരുവായ ഉസ്താദ് ഉസ്മാന്റെ സഹായത്തോടെ ഓരോരുത്തരും വരച്ച ചിത്രങ്ങളും  ശൈലിയും നോക്കി കുറ്റവാളിയെ കണ്ടെത്താൻ ശ്രമിക്കുകയാണ്.സുൽത്താന്റെ ആജ്ഞ അനുസരിക്കുക എന്നുള്ളതിനപ്പുറം, തന്റെ വർഷങ്ങളായുള്ള പ്രണയത്തിലേക്ക് - കൊല്ലപ്പെട്ട തന്റെ അമ്മാവന്റ സുന്ദരിയായ മകൾ ഷെകുരയിലേക്ക്- എത്തിച്ചേരണമെങ്കിൽ ബ്ലാക്കിനു കൊലയാളിയെ കണ്ടെത്തിയ്യെ മതിയാകു. 
  അന്നു നിലനിന്നിരുന്ന ചിത്രകലാ സംസ്കാരത്തിലേക്ക് കഥാകാരൻ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. ആ പണിശാലകളിലൂടെ കടന്നുപോകുമ്പോൾ എത്ര ഗൌരവതരമായിട്ടാണ് ചിത്രകലയെ കണ്ടിരുന്നത് എന്ന് നാം ആശ്ചര്യപ്പെടും.പേർഷ്യൻ അറബിക് രീതിയനുസരിച്ച്, ഒരു കഥ പറയാനായിട്ടുള്ളതായിരുന്നു ചിത്രങ്ങൾ. കഥാപുസ്തകങ്ങൾക്ക് മോടി കൂട്ടാനും.  ഒരു പണിശാലയിലെ ചിത്രകാരന്മാരൊത്തുചേർന്ന് വരക്കുന്ന ചിത്രങ്ങൾ.ആര് വരച്ചതാണ് എന്നതിനു യാതൊരു പ്രാധാന്യവുമില്ലാതെ ചരിത്രത്തിന്റെ ഭാഗമാവുന്ന, സുൽത്താന്മാരുടെ കലവറയിൽ സൂക്ഷിക്കപ്പെടുന്ന ചിത്രഗ്രന്ഥങ്ങൾ.പാരമ്പര്യത്തെ പിന്തുടർന്ന് മാറ്റത്തെ ഭയക്കുന്ന ഭൂരിഭാഗത്തിനിടയിലും പുതിയ ശൈലികളിലേക്ക് മാറാൻ കൊതിക്കുന്ന ,സ്വന്തമായൊരു ശൈലിയിൽ ചിത്രം വരച്ച് ,അഭിമാനപൂർവമതിൽ തന്റെ കയ്യൊപ്പ് പതിപ്പിക്കണമെന്ന്  വെമ്പൽ കൊ ണ്ടിരുന്ന ചില ചിത്രകാരന്മാരെങ്കിലും ഉണ്ടായിരുന്നു.അങ്ങനെയൊരാൾ തന്നെയാണ് കൊല നടത്തിയിരിക്കുന്നത്. മാറ്റത്തിന്റെ കരുത്താവൻ തുടിക്കുന്ന അയാളിലെ ചിത്രകാരന്റെ മാനസികാവസ്ഥയെ നമുക്ക് കുറ്റപ്പെടുത്താനുമാവില്ല.  
 ഓരോരുത്തരുടേയും   കാഴ്ച്ചകളിലൂടെയും   വിചാരങ്ങളിലൂടെ കഥ പറയുന്നതിനാൽ, വായനക്കാരിൽ തെളിമയോടെ ഓരോ രംഗങ്ങളും വരച്ചിടാൻ കഥാകാരനായിട്ടുണ്ട്.   ബ്ലാക്കിന്റെ ഒടുങ്ങാത്ത  പ്രണയവും, പ്രതിസന്ധികൾക്കിടയിലും മനോധൈര്യം വിടാത്ത ഷെകുരെയുടെ മനസ്സിന്റെ തന്റേടവും ഓരോ സൂക്ഷ്മചിത്രകാരന്മാരുടെയും മനസ്സിലെ നേർത്ത വിചാരങ്ങളും ചിത്രകലക്കുവേണ്ടി ജീവിതം തന്നെ സമർപ്പിക്കുന്ന ഉസ്താദ് ഉസ്മാന്റെ ആത്മസംതൃപ്തിയുമെല്ലാം അവിസ്മരണീയമാവുന്നു.                                       ഒരു പുസ്തകം വായിച്ചിട്ട് അതിന്റെ ചരിത്രപശ്ചാത്തലങ്ങളെ കുറിച്ച്  കൂടുതൽ അറിയണം എന്ന് താല്പര്യം തോന്നിയത് ഇതാദ്യമായിട്ടാണ്. അതു തന്നെയാണ് ഈ കഥ പറയലിന്റെ വിജയവും എന്നെനിക്ക് തോന്നുന്നു.   മനസ്സിപ്പോഴും  ഇസ്താംബൂളിലെ ആ തണുത്ത ഇരുണ്ട രാത്രികളിലൂടെ തെരുവുകളിലെ നിശ്ശബ്ദതയിലൂടെയും ആ ഉസ്താദുമാരുടെ പണിശാലകളിലെ ചിത്രത്താളുകളിലെ ഉണങ്ങാത്ത ചായക്കൂട്ടുകൾക്കിടയിലൂടെയും സുൽത്താന്റെ അപൂർവ ചിത്രശേഖരത്തിലെ വർണ്ണങ്ങൾ കൊണ്ടും വരകൾ കൊണ്ടും തീർത്ത ഒരുപാടൊരുപാട് കഥകളിലൂടെയുമൊക്കെ കറങ്ങിനടക്കുകയാണ്. മനോഹര കഥകളുമായി ഒരുപാട് ചിത്രത്താളുകൾ എന്നെ വല്ലാതെ അതിശയിപ്പിച്ചുകൊണ്ട് മുന്നിൽ നിരന്നിരിക്കുകയാണ്.

Monday 31 October 2011

മലമുകളിലെ തടാകം.

ഒരുപാടൊരുപാട് യാത്ര ചെയ്യണം എന്നത് എന്നും എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നൊരു സ്വപ്നമാണ്. അറിയാനാടുകളിലൂടെ അപരിചിത വഴികളിലൂടെ വ്യ്ത്യസ്ഥമായ സംസ്കാരങ്ങളിലൂടെ കാഴ്ചകളിലേക്ക് തുറന്നുവെച്ച കണ്ണുമായി, ലക്ഷ്യമില്ല്ലാത്ത യാത്ര.

സ്വപ്നം എന്നും മനസ്സിൽ കൊണ്ടുനടക്കുന്നുണ്ടെങ്കിലും കാര്യമായ യാത്രകളൊന്നും നടത്തിയിട്ടില്ല ഇതുവരെ. അവധികൾക്ക് നാട്ടിലെത്തുമ്പോൾ അടുത്തുള്ള ഏതെങ്കിലുമിടങ്ങളിലേക്കുള്ള കുഞ്ഞുകുഞ്ഞുയാത്രകളല്ലാതെ.
ഇപ്രാവശ്യം വീട്ടിലെത്തിയപ്പോൾ പ്ലാനിട്ട യാത്ര വയനാട്ടിലേക്കായിരുന്നു. എല്ലാവരുടേയും സൌകര്യമൊക്കെ നോക്കി ഞായറാഴ്ച്ചത്തേക്ക് വെച്ചു യാത്ര. ജൂലായിലെ നല്ല കിടുകിടുപ്പൻ മഴ..തലേ ദിവസം രാത്രിയിലും കൂടി തകർത്ത് തകർത്ത് പെയ്തു. പോകാൻ പറ്റുമോ എന്ന് എല്ലാവർക്കും സംശയം മനസ്സിൽ. രാവിലെയും മഴയാണെങ്കിൽ കാടിനു പകരം കടൽ കാണാൻ പോകാം എന്നുവരെ തീരുമാനിച്ചു അനിയൻ. രാവിലെ എഴുന്നേറ്റപ്പോൾ  കൊല്ലത്തിലൊരിക്കലെ ഞങ്ങളുടെ യാത്ര മുടക്കേണ്ടെന്നു കരുതിയാവും മാനത്തിത്തിരി തെളിച്ചം. എന്നാലും എല്ലാവരും ഒരുങ്ങി റെഡിയായി ഇറങ്ങിയപ്പോഴേക്കും ഇത്തിരി വൈകി. യാത്ര പുറപ്പെടുമ്പോഴേക്കും മഴ കുടഞ്ഞുകളഞ്ഞ് വെയിൽ ചിരിയുമായി നിന്നു പ്രകൃതി.
അടിവാരത്തെ ഹോട്ടലിൽ കയറി കഴിക്കാൻ. ആ വഴിയുള്ള യാത്രകളിൽ എന്നും അവടെ നിന്നാണ് ഭക്ഷണം. അവടെ പ്രഭാതഭക്ഷണസമയം അവസാനിക്കാറായിരുന്നു.എന്നാലും ഉള്ളതുകൊണ്ടൊക്കെ എല്ലാവരും വയറു നിറച്ചു.
ഇനി കയറ്റമാണ്.ഇനിയാണ് ശരിയായ യാത്ര. ചുരം കയറൽ. കയ്യിൽ ക്യാമറയുള്ളതുകൊണ്ടും എന്റെ യാത്രക്കൊതിയെല്ലാവർക്കും അറിയുന്നതുകൊണ്ടും എപ്പോഴും ഒരു സൈഡ് സീറ്റിനെക്കുറപ്പാണ്. 

കാടും ചുരവും മഞ്ഞും ഒക്കെ എന്നുമൊരു ഹരമാണ്. പുറത്തെ കാഴ്ചകളിലേക്ക് കണ്ണും കാതും മനസ്സും എറിഞ്ഞുകൊടുത്ത് ചുരം കയറി കയറി പോകുമ്പോൾ, ഒരിക്കലുമവസാനിക്കരുതെ ഈ യാത്ര എന്ന് ഉള്ള് കൊതിക്കും.   വന്യമായ താഴ്വരകളിലൂടെ ഒരു തൂവലു പറന്ന് പറന്ന് പോകുന്ന അവസ്ഥ.
ചുരത്തിനിടയിൽ ഒന്ന് വണ്ടി നിർത്തി..താഴെക്കൂടെ തീപ്പെട്ടിക്കൂട് പോലെ ബസുകൾ പോകുന്നത് കാണാൻ കുട്ടികൾക്ക് ഹരം.
പിന്നെ യാത്ര തുടർന്നപ്പോൾ കുട്ടികൾടെ ഹരം കുരങ്ങന്മാരെ കാണാനായി .കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ കുരങ്ങന്മാരുടെ ബഹളം. കടന്നുപോകുന്നവരെല്ലാം അവടെ വണ്ടി നിർത്തിയിറങ്ങുണ്ട്. താഴ്വരയുടെ ഭംഗി ആസ്വദിക്കാനും, കുരങ്ങന്മാരെ കാണാനും.  ഇപ്പഴത്തെ കാലത്തെ കുരങ്ങന്മാർക്കും അറിയാം യാത്രക്കരുടെ മുന്നിൽ എങ്ങനെ ഷൈൻ ചെയ്യണമെന്ന്.

 അവടെയിറങ്ങിയ കൂട്ടത്തിൽ എന്റെ ക്യാമറയ്ക്കും കിട്ടി ഒരു നല്ല കുരങ്ങൻ ഫോട്ടോ.








പൂക്കോട് തടാകമാണ് ഞങ്ങളുടെ ലക്ഷ്യം. ചുരം കയറിക്കഴിഞ്ഞ് വൈത്തിരിയും കഴിഞ്ഞ് നാലഞ്ച് കിലോമീറ്റർ മുന്നോട്ട് പോയപ്പോൾ ഇടതുവശത്തേക്ക് പൂക്കോട് തടാകത്തിലേക്കുള്ള വഴി കണ്ടു. വയനാട് വഴി കടന്നുപോയിട്ടുണ്ട് എന്നതല്ലാതെ വയനാട്ടിലെ സ്ഥലങ്ങളൊന്നും കാ|ണാൻ അവസരമുണ്ടായിട്ടില്ല. പൂക്കോട് തടാകം എന്ന് അനിയൻ പറഞ്ഞപ്പോൾ തന്നെ തോന്നിയത് വല്ലാത്തൊരൽഭുതമാണ്. ചുരം കയറി ഇത്രയും മുകളിലെത്തിയിട്ട് അവടെയൊരു തടാകമോ എന്ന്!  തടാകത്തിനടുത്തെത്തിയപ്പോഴേക്കും ചെറിയ ചാറ്റൽമഴ വന്നു. റോഡരികിൽ വരിയായി ഒരുപാട് വണ്ടികൾ. ഈ മഴക്കലത്തും ഒരുപാട് സഞ്ചാരികൾ.

മനോഹരമായ തടാകം. പ്രകൃതിദത്തമായ തടാകം അതേ പടി തന്നെ സരംക്ഷിച്ചിട്ടുണ്ട്. ചുറ്റും നല്ല കാട്. പച്ചപ്പിനിടയിൽ ശാന്തമായ സുന്ദരമായ തടാകം. രണ്ടുനാല് ബോട്ടുകൾ യാത്രക്കാരുമായി തടാകത്തിൽ കറങ്ങിവരുന്നുണ്ട്.ചാറ്റൽ മഴ പോയി നേരിയ വെയിൽ വന്നു വീണ്ടും.  ഞങ്ങളും ഒരു ബോട്ടിൽ കയറി ഒന്നു തടാകം ചുറ്റാൻ തീരുമാനിച്ചു. തുഴയുന്ന ബോട്ടാണ്. ഞങ്ങൾഏഴുപേർക്കും കയറാവുന്നത്. തുഴച്ചിൽ കാരൻ  രസികനായിരുന്നു. അയാൾ തുഴച്ചിലിനിടയിൽ തടാകത്തിനെ പറ്റി  പഠിച്ചുവെച്ചിരിക്കുന്ന  കാര്യങ്ങൾ പറയാൻ തുടങ്ങി. സമുദ്രനിരപ്പിൽ നിന്ന് 2100 മീ ഉയരെയാണീ തടാകം.മലമുകളിലെ ശുദ്ധജലതടാകം. നല്ല തെളിഞ്ഞ ജലം..ബോട്ടുകൾ പോകാത്ത വെള്ളമനക്കമില്ലാത്ത ഇടങ്ങളിൽ മുഴുവൻ വയലറ്റ് നിറത്തിൽ നിറയെ നീലത്താമരകൾ.നടുഭാഗത്ത് ഏറ്റവും കൂടുതൽ ആഴമുള്ളിടത്ത് തന്നെ അഞ്ചാറു മീറ്റർ താഴ്ച്ചയേ ഉള്ളു. ചുറ്റുമുള്ള കാടിനു വല്ലാത്ത ഭംഗി. തുഴച്ചിൽ കാരൻ വാ തോരതെ വിശേഷങ്ങൾ പറയുന്നുണ്ട്.അയാളുടെ സ്ഥിരപ്പേടാത്ത ജോലിയെ പറ്റിയും, സീസൺ വരുമ്പോഴുള്ള തിരക്കിനെപറ്റിയുമൊക്കെയായി ഇടക്ക് സംസാരം.അയാളുടെ അരികിലായിരുന്ന അച്ചുവിന്റെ കയ്യിൽ നിന്ന് ക്യാമറ വാങ്ങി ഞങ്ങളുടെ എല്ലാവരുടെം കൂടെ ഒരു ഫോട്ടോയും എടുത്തു കക്ഷി. .ഇടക്ക് വീണ്ടും തടാകക്കാര്യങ്ങളിലേക്ക് വിഷയം തിരിച്ചെത്തി. തടാകത്തിന്റെ പേര് പൂക്കാട് തടാകം എന്നായിരുന്നത്രെ. ഏതുകാലത്തും ചുറ്റുമുള്ള മരങ്ങളിൽ ഏതെങ്കിലിലുമൊക്കെ പൂവുണ്ടാവുമത്രെ. പൂക്കാട് മാറിമാറി പൂക്കോടായി എന്ന് അയാളുടെ കഥ. തടാകത്തിന്റെ പ്രത്യേക ഒരു ആകൃതിയുണ്ട്. അതെന്തെന്നായി അയാളുടെ അടുത്ത ചോദ്യം. പേര് പൂക്കോട് എന്നായതുകൊണ്ട് പൂവിന്റെ ആകൃതിയാണെന്ന് എന്റെയുത്തരം.അത് തെറ്റായിരുന്നു. ഒന്നു ശരിക്കും ചുറ്റും നോക്കിയാൽ മനസ്സിലാകുമെന്നൊക്കെ അയാൾ ഉത്തരം പറയാൻ പ്രോത്സാഹിപ്പിച്ചെങ്കിലും സമ്മാനമൊന്നുമില്ലാത്തതുകൊണ്ടാകും ഉത്തരം പറയാനൊന്നും ആരും മെനക്കെട്ടില്ല. താടാകത്തിന്റെ നടുവിൽ ബോട്ടിലിരുന്ന് നോക്കിയിട്ട് എനിക്ക് ആകൃതിയൊന്നും മനസ്സിലായതുമില്ല. അവസാനം അയാൾ തന്നെ പറഞ്ഞുതന്നു ഉത്തരം. തടാകത്തിനു ഇന്ത്യയുടെ ആകൃതിയാണത്രെ. പറഞ്ഞുകഴിഞ്ഞപ്പോൾ അങ്ങനെയാണ് ആകൃതിയെന്ന് തോന്നാതെയുമിരുന്നില്ല.











അത് പറയുന്ന സമയത്ത് ഞങ്ങൾ രാജസ്ഥാൻ കഴിഞ്ഞ് ഗുജറാത്തിനരികിലെത്തിയിരുന്നു.യാത്ര പുറപ്പെട്ട കേരളതീരത്തേക്കാണ് ബോട്ട് നീങ്ങിക്കൊണ്ടിരുന്നത്. മരങ്ങൾക്കിടയിൽ സന്ദർശകർക്ക് തടാകഭംഗി കണ്ടിരുന്ന് വിശ്രമിക്കാൻ കെട്ടിയ ചെറിയൊരു വിശ്രമമന്ദിരവും കണ്ടു.

ബോട്ട് യാത്രയേക്കാൾ രസകരമായ കാര്യമായിരുന്നു അടുത്ത പരിപാടി. പതിമൂന്നേക്കറോളം വരുന്ന തടാകത്തിനു ചുറ്റുമായൊരു നടപ്പാതയുണ്ട്.കാടിനും തടാകത്തിനുമിടയിലൂടെയുള്ള ആ വഴിയിലൂടെ നടന്ന് തടാകം ചുറ്റി വരാം.

 ഉമ്മിയും കണ്ണനുമാണ് മുന്നിൽ നടത്തം തുടങ്ങിയത്. നല്ല രസികൻ വഴി. കുറച്ചുനടന്നപ്പോൾ കണ്ണനു കാലുകഴച്ച് അവൻ തിരിഞ്ഞു നടന്നു. നടന്നുമതിയായില്ലെന്ന് ഉമ്മിയുടെ മുഖ:ത്തെ വിഷമം. ഉമ്മി ഇതിനുമുമ്പും പല തവണ വന്നിട്ടുള്ളതാണിവിടെ. യാത്ര എന്നാൽ അത്യുത്സാഹത്തോടെ ആദ്യം ചാടിപ്പുറപ്പെടുക ഉമ്മിയാണ്.വല്ല കാടോ മലകയറ്റമോ ഒക്കെയുണ്ടെങ്കിൽ ഉമ്മി ഡബ്ൾ ഹാപ്പി. പിന്നെ ഉമ്മിയെ യാത്രക്കു കൂട്ടിയാൽ ചക്ക അട, അസ്സൽ അരിയുണ്ട തുടങ്ങിയ കുറെ നാടൻ സ്നാക് ഐറ്റംസും ഒക്കെ റെഡിയായിരിക്കും വണ്ടിയിൽ. അതുകൊണ്ട് ആരെങ്കിലും യാത്ര പരിപാടിയിട്ടാൽ എപ്പോഴും ഉമ്മിയുമുണ്ടാകും ലിസ്റ്റിൽ. എത്ര പ്രാവശ്യം വന്നാലും ആദ്യമായി വരുന്നതു പോലത്തെ കൌതുകമാണ് ഓരോ പ്രാവശ്യവും.

പിന്നെ ഞാൻ തനിച്ചായി നടത്തം. എതിർ ദിശയിലേക്ക് നടത്തം തുടങ്ങിയ പലരും എന്നെ കടന്നു പോകുന്നുണ്ടായിരുന്നു. കുറച്ചുനടന്നപ്പോഴേക്കും പിറകിൽ നിന്ന് അച്ചുവും മമ്മയും ഓടിയെത്തി എന്റൊപ്പം.

നല്ല കാട്ടുവഴി മുന്നിൽ . കാട്ടുമൃഗങ്ങളുണ്ടാകുമോ എന്ന പേടിയൊന്നും തോന്നതെ സുഖകരമായൊരു നടത്തം. പലതരം ചിത്രശലഭങ്ങൾ, പേരറിയാത്ത ചെടികൾ, മരങ്ങൾ. മഴക്കാലമായതിനാൽ കാലിൽ കടിച്ചു തൂങ്ങി ചോര കുടിക്കുന്ന അട്ടയുണ്ടാകുമെന്ന് പറഞ്ഞിരുന്നു, ബോട്ടുകാരൻ. പക്ഷെ അട്ടകളുടെ പൊടി പോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ. ഒരൊറ്റ കുരങ്ങനെ പോലും അവടെയെങ്ങും കണ്ടില്ല.കുരങ്ങന്മാരെല്ലാം നല്ല കാട് വിട്ട് റോഡരികിലെ മരങ്ങളിലാവണം താമസം.


മരങ്ങൾക്കിടയിലൂടെ തടാകം കണ്ട് കാട്ടുവഴിയിലൂടെയുള്ള നടത്തം ശരിക്കും നല്ലൊരനുഭവമായി. കുട്ടിക്കാലം തിരിച്ചുകിട്ടിയ പോലെ വല്ലാത്തൊരാഹ്ലാദം നിറഞ്ഞു മനസ്സിൽ.. കയറാൻ പറ്റുന്ന മരങ്ങളിലേക്കൊക്കെ അച്ചു ഓടിക്കയറി.ഞങ്ങളും അച്ചുവിന്റെ ഒപ്പം തൂങ്ങിക്കിടക്കുന്ന വേരുകളിൽ തൂങ്ങിയാടി ബഹളമുണ്ടാക്കി.

നടത്തം അവസാനിക്കാറായപ്പോഴേക്കും മഴ പിന്നെയും വന്നു. ഇപ്രാവശ്യം മഴ വെറുതെ ചാറി പോകാതെ പെയ്യാൻ തുടങ്ങി. ചുറ്റിനടന്നിരുന്ന ആളുകൾ തടാകക്കരയിലെ കോഫി കടയിലും കരകൌശല സാധനങ്ങളും തേനുമൊക്കെ വിൽക്കുന്ന ചെറിയ ചെറിയ കടകളുടെ അരികുകളിലുമൊക്കെ  ഓടിക്കയറി.


ബാക്കി കാഴ്ച്ചകളൊന്നും കാണാൻ നിൽക്കാതെ മഴ നനഞ്ഞ് വണ്ടിയിലേക്ക് തിരിച്ചു നടക്കുമ്പോൾ ഇനിയുമിനിയുമീവഴി വരണമെന്നാണ് മനസ്സ് പിറുപിറുത്തത്.


Wednesday 26 October 2011

ഇത്തിരി നാടൻ സൂപ്പ്!

2011 അങ്ങനെ നവംബറിലെത്താറായി. മഞ്ഞുകാലത്തിന്റെ തുടക്കം. തിളക്കുന്ന വെയിൽ കുറഞ്ഞു തുടങ്ങിരിക്കുന്നു. തണുത്ത ഇരുട്ട് വാരിയിട്ട് വേഗമെത്തുന്ന രാത്രികൾ. രാവിലെ, തണുപ്പിന്റെ പുതപ്പുമാറ്റി പുറത്തുവരാൻ മടിച്ച് വൈകിയെത്തുന്ന  സൂര്യൻ. മഞ്ഞുകാലത്തിന്റെ ചാരനിറത്തിലേക്ക് മാറിമാറി വരുന്ന പുറംകാഴ്ച്ചകൾ!

കിളിക്കൂട്ടങ്ങൾ കലപില കൂട്ടി പുറത്തിറങ്ങി പറക്കാൻ തുടങ്ങിയിരിക്കുന്നു..എന്റെ കുഞ്ഞുബാൽക്കണിക്കും ഇനി ജീവൻ വെക്കും. ബാൽക്കണിയിൽ വിതറിയിട്ട അരിമണികൾ കൊത്തിത്തിന്നാൽ ബഹളം കൂട്ടി എടക്കിടക്ക് കൂട്ടത്തോടെയെത്തും വികൃതിക്കിളികൾ.

പറയാൻ വന്നതിത്തിരി പാചകക്കാര്യമാണ്. തണുപ്പടിച്ചുകയറുമ്പോൾ ചൂടോടെ  ഇത്തിരി സൂപ്പ് കുടിക്കുന്ന കാര്യം.വളരെ വളരെ എളുപ്പമുണ്ടാക്കാവുന്ന ഇത്തിരി നാടൻ സൂപ്പ്.


വേണ്ടത് രണ്ട് ഇടത്തരം ക്യാരറ്റ് നുറുക്കിയതും അത്ര തന്നെ കുമ്പളങ്ങ നുറുക്കിയതുമാണ്. കൂട്ടത്തിൽ ഒരു മൂന്നു ചെറിയ കഷ്ണം തക്കാളിയും ഒരു കുഞ്ഞു കഷ്ണം ഇഞ്ചിയും.


ഇതെല്ലാം കൂടി കുക്കറിലിട്ട് ആവശ്യത്തിനു വെള്ളമൊഴിച്ച് അരറ്റീസ്പൂൺ ചെറിയജീരകവും ചേർത്ത് നല്ലവണ്ണം വേവിക്കുക. കുക്കറിൽ നിന്ന് മാറ്റി ചൂടുമാറുമ്പോൾ നല്ലവണ്ണം മിക്സിയിലിട്ട് അടിക്കുക. സൂപ്പിന്റെ കൺസിസ്റ്റൻസി ശരിയാക്കൻ ആവശ്യത്തിനു വെള്ളം ചേർക്കണം.
ഇനിയൊന്ന് താളിക്കാം.ഒരു ചെറിയ കഷ്ണം കാരറ്റ് കൊത്തിയരിഞ്ഞതും , സ്പ്രിങ് ഒനിയന്റെ രണ്ട് തണ്ട് കുഞ്ഞായി അരിഞ്ഞതും ഇത്തിരി നെയ്യിലൊ കുക്കിങ്ങ് ഓയിലിലോ മൂപ്പിച്ചതിലേക്ക് അടിച്ചുവെച്ചിരിക്കുന്ന നമ്മുടെ സൂപ്പുമൊഴിക്കുക. ആവശ്യത്തിനു ഉപ്പും ചേർത്ത് ചൂടാക്കുക.തിള വന്നു തുടങ്ങുമ്പോൾ തീ ഒഫാക്കാം.


നമ്മുടെ നാടൻ സൂപ്പ് റെഡി..കുരുമുളക് പൊടി ചേർത്ത് ചൂടോടെ കുടിച്ചുനോക്ക്..ഉഗ്രനല്ലെ സംഭവം?

Monday 24 October 2011

പ്രത്യാശയുടെ ഇത്തിരിവെട്ടങ്ങൾ!

മനസ്സിലീ ചിന്തകളുടെ വിത്തിട്ടത് ഒരു അമ്മയാണ്.. ഐഡിയ സ്റ്റാർ സിങ്ങർ വേദിയിൽ രണ്ടാമത്തെ ഗാനമാലപിച്ച് , സുകേഷ് കുട്ടൻ. മകനരികിൽ നിന്ന് കരച്ചിലടക്കാൻ പാടുപെടുന്ന അവന്റെയമ്മ. ആ ഓരോ തുള്ളി കണ്ണീരിലും സങ്കടങ്ങളുടെ കടലാഴങ്ങൾ. വർഷങ്ങളായി ജീവിതത്തോട് പൊരുതി നേടിയെടുത്ത ആത്മവിശ്വാസത്തിന്റെ പെരുമഴകൾ..





ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർ സിങ്ങർ വേദി. പാടാനിത്തവണയെത്തിയവരുടെ കൂട്ടത്തിൽ സുകേഷ് കുട്ടനും. ഓട്ടിസ്റ്റിക് ആയിട്ടുള്ള സുകേഷ്. നമുക്ക് തികച്ചും അപരിചിതമായ അവന്റെ മനസ്സിനുള്ളിലെ ലോകത്ത് നിറയെ സംഗീതം മാത്രമാവാം. വേദിയിൽ അവൻ മറ്റുള്ളവരെ പോലെ മത്സരിക്കുകയല്ല.അവൻ പാടുകയാണ്. അവൻ പോലുമറിയാതെ അവന്റെയുള്ള് നമുക്കു വേണ്ടിയിത്തിരി തുറന്നുകാട്ടുകയാണ്. വന്യമായ പാറയിടുക്കുകളിലൂടെ ഒഴുകിയിറങ്ങിവരുന്ന നീർച്ചാലു പോലെ  ഒഴുകിവീഴുന്ന സംഗീതം.ആദ്യമായി അതു കേട്ടപ്പോൾ, എന്തോ മനസ്സു കരഞ്ഞു..എനിക്കുമറിയാം കുറച്ച് കുട്ടികളെ. അടച്ചുപൂട്ടപ്പെട്ട സ്വന്തം മനസ്സുകൾക്കുള്ളിൽ  പെട്ടുപോയവരെ.ദുർഗ്രഹമായ ആ അവസ്ഥയോട് പൊരുതിക്കൊണ്ടിരിക്കുന്ന കുറേ അമ്മമാരെ. അവരെയോർത്തിട്ടാവാം സുകേഷിന്റെ അരികിൽ നനഞ്ഞ കണ്ണുകളുമായി നിന്ന ആ യഥർത്ഥ മത്സരാർഥിയുടെ, അവന്റെ അമ്മയുടെ മനസ്സറിഞ്ഞ് എന്റെ കണ്ണുകളും നിറഞ്ഞത്. ആ ഒരൊറ്റ പാട്ട് തന്നെ അവർക്ക് നൽകുന്നത് ഒരു മഹാവിജയത്തിന്റെ പൊൻ തൂവലാണ്.
ഫേസ് ബുക്കിൽ പിറ്റേന്ന് ഒരു സുഹൃത്ത് എഴുതിക്കണ്ടു, ഏഷ്യാനെറ്റിന്റെ കച്ചവടതന്ത്രങ്ങളിൽ ഇരയായിപ്പോയ സുകേഷിനെ പറ്റി. ശരിയാവാം. പക്ഷെ ആ അമ്മയിലേക്കിറങ്ങി ഇത്തിരി നേരമിരിക്കാനായാൽ നമുക്ക് മറ്റൊന്നും മറിച്ച് ചിന്തിക്കാനാവില്ല. അവതാരകരുടെ അരോചകമായ വാചകക്കസർത്തുകൾ കൊണ്ടുള്ള വിവരണങ്ങളൊന്നും നമ്മിലേക്കെത്തില്ല..

മനസ്സിലേക്കെത്തിയത്, മറ്റൊരമ്മയുടെ മുഖമാണ്.മുമ്പ് കണ്ടൊരു കൊറിയൻ സിനിമ.മാരത്തോൺ.
 അതുമൊരമ്മയുടെ കഥയാണ്. മകന്റെ മനസ്സിന്റെ അടഞ്ഞവാതിൽ തുറക്കാൻ ശ്രമിക്കുന്ന ഒരമ്മ. അതിനായി സ്വന്തം ജീവിതം തന്നെ ഒരു വശത്തേക്ക് നീക്കിവെച്ച് പല വഴികളിലൂടെയുള്ള നിരന്തരമായ പ്രയാണങ്ങൾ! ചൊവ്- വോൺ എന്ന മകൻ ഓട്ടിസമുള്ള കുട്ടിയാണ്..അവനു വാക്കുകൾ വെറും അക്ഷരങ്ങളും ശബ്ദങ്ങളും മാത്രമാണ്. വാക്കുകൾ പറയാനുള്ളവ മാത്രം. അതിന്റെ അർത്ഥതലങ്ങളിലേക്ക് അവനെത്താനാവുന്നില്ല. അവന്റെ മനസ്സു തുറന്നു കാട്ടാൻ ആ വാക്കുകൾക്കാവുന്നില്ല. എങ്കിലും താൻ കേൾക്കാനിഷ്ടപ്പെടുന്ന ഉത്തരങ്ങൾ മകനെ പറഞ്ഞുപഠിപ്പിക്കുന്ന ആ അമ്മ.
പിന്നീടെപ്പോഴൊ അവന്റെ കായികബലമാണ് അവനിലെ ശക്തിയെന്ന് മനസ്സിലാക്കിയ അവരവനെ കഠിനമായ കായികപരിശീലനങ്ങളിലേക്ക് തള്ളിവിടുകയാണ്. അവനെപ്പോലെയുള്ള മറ്റു കുട്ടികളെ പോലെ ചെറിയ കൈത്തൊഴിലുകൾ പരിശീലിപ്പിക്കുന്നതിലേക്ക് പറഞ്ഞയക്കാൻ അവർക്ക് മനസ്സുവരുന്നില്ല. അവനെ ഒരു മുഴുനീളമാരത്തോൺ ഓടിക്കുകയെന്നതാണ് അവരുടെ ലക്ഷ്യമെന്ന് ,അവന്റെ തന്നെ ലക്ഷ്യമെന്ന് അവരവനെ പറഞ്ഞുപറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. മനസ്സുകൊണ്ട് അമ്മയാണ് മത്സരത്തിനു തയ്യാറെടുക്കുന്നത്.മകനുവേണ്ടി ചിന്തകളുടെ വലകൾ നെയ്യുന്നതമ്മയാണ്.ആ വലക്കണ്ണികളിൽ പെടുമ്പോൾ അവരുമവന്റെ പോലെ എല്ലാത്തിൽ നിന്നുമൊറ്റപ്പെടുന്ന ഒരു മാനസികാവസ്ഥയിലേക്ക് വഴുതിവീഴുന്നുണ്ടാവണം. അവന്റെ താങ്ങാവുന്നതിനപ്പുറമുള്ള കഠിനപരിശീലനങ്ങളിലൂടെ അമ്മ തന്നെത്തന്നെ സ്വയം പീഢിപ്പിക്കുകയാണ്..മകന്റെ ഇങ്ങനെയൊരവസ്ഥക്ക് ആകെയൊരു കാരണം താൻ മാത്രമാണെന്നുള്ള ഒരു വല്ലാത്ത കുറ്റബോധം ഇങ്ങനെയുള്ള ഓരോ അമ്മമാരുടെയും മനസ്സിൽ ഭീതിദമായ ഇരുട്ട് നിറച്ചിടുന്നുണ്ടാവണം. അതിൽ നിന്ന് എങ്ങനെയെങ്കിലും  പുറത്തുകടക്കാനുള്ള വ്യത്യസ്ഥമായ വഴികൾ തേടൽ മാത്രമായി അവരുടെ ജീവിതങ്ങൾ അവരെയും കൊണ്ട് പല വാതിലുകൾ മുട്ടി വിളിക്കുന്നുണ്ടാവണം.
പറഞ്ഞറിയിക്കാനാവില്ലെങ്കിലും പലതും ചൊ-വോണിന്റെ മനസ്സിനെ സ്പർശിക്കുന്നുണ്ടെന്ന് തിരിച്ചറിയുന്ന ദിവസം അവർ തളർന്നുപോകുന്നു. തന്നേക്കാളൊരു ദിവസമെങ്കിലും മുന്നേ മകൻ മരിച്ചുകാണണമെന്നഗ്രഹിക്കുന്ന അവർക്ക് അവരെ തന്നെ ന്യായീകരിക്കാനാവുന്നില്ല. അതുവരെ നിർബന്ധപൂർവം അവനെ പിടിച്ചു നടത്തിയിരുന്ന വഴികളിൽ നിന്ന് അവരവനെ മാറ്റി നടത്തിക്കുകയാണ്. മകനെ കുറേക്കൂടി അവനുതന്നെ വിട്ടുകൊടുക്കുകയാണ് എന്ന് സ്വയം വിശ്വസിപ്പിച്ചുകൊണ്ട്.
പക്ഷെ ചൊ-വോൺ അസംതൃപ്തനാണ്. അവനത് പറഞ്ഞറിയിക്കാനാവില്ലെങ്കിലും..പിന്നെ അസ്വസ്ഥതയുടെ വീർപ്പുമുട്ടലുകൾക്കിടയിലെപ്പഴോ തന്റെ ശരീരത്തിന്റെ ആഴങ്ങളിലേക്കിറങ്ങി വീണ ചലനങ്ങളുടെ താളം അവൻ സ്വയം തിരിച്ചറിയുന്നു.   മകന്റെ തിരിച്ചറിവിന്റെ ആ ഒരു നിമിഷം ആ അമ്മയുടെ വിജയത്തിന്റെ നിമിഷമായി മാറുന്നു.വ്യർഥമായി എന്ന് അവർ വിശ്വസിച്ച എത്രയോ നാളുകളിൽ അവൻ ശരീരത്തിലേക്ക് ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും തുടിപ്പുകളും ചലനങ്ങളും ആവാഹിച്ചെടുക്കുകയായിരുന്നിരിക്കണം. അതു മാത്രമാണ് ഏതൊരമ്മയും കൊതിക്കുന്നതും. പറഞ്ഞുപറഞ്ഞു പഠിപ്പിച്ച പോലെ അവൻ മാരത്തോൺ ഓടി വിജയിയാകുക തന്നെ ചെയ്യുന്നുണ്ട്..അനേകം വിജയങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട്. ഓട്ടിസക്കാരനായ കൊറിയൻ മാരത്തോൺ ഓട്ടക്കാരൻ ബെയ്- ഹൈജിന്റെ ജീവിതം തന്നെയാണ് സിനിമക്കാധാരം.

സംഗീതം വെളിച്ചമായി മനസ്സിൽ നിറഞ്ഞ ഒരു നിമിഷം സുകേഷ് കുട്ടന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ടാകും.അതിനും എത്രയോ മുമ്പേ തന്നെ ആ അമ്മ അവനെ സംഗീതത്തിന്റെ ലോകത്തേക്ക് കൈപിടിച്ച് നിർബന്ധിച്ചു തന്നെ നടത്തിക്കൊണ്ടുപോയിരിക്കണം.


വേറിട്ട വഴിയിലൂടെ നടക്കാൻ ആത്മധൈര്യവും നിശ്ചയദാർഢ്യവും കാട്ടിയ ഈ അമ്മയുടെ മനസ്സിലും പ്രത്യാശയുടെ വെളിച്ചം നിറഞ്ഞൊഴുകട്ടെ.പാവം ആ അമ്മ മത്സരിക്കട്ടെ..മകനിലൂടെ അവരുമിത്തിരി വിജയങ്ങളുടെ മധുരമറിയട്ടെ. അടഞ്ഞ മനസ്സുകളിലേക്ക് വഴി തുറക്കാൻ പാടുപെടുന്ന ഒരുപാടമ്മമാർക്കത് ആത്മവിശ്വാസത്തിന്റെ കരുത്താവട്ടെ.


Monday 10 October 2011

ഞാനുമെന്റെ ചിത്രങ്ങളും.

അങ്ങനെ ഞാനുമൊരു എക്സിബിഷൻ നടത്തി..ചിത്രം വരച്ചുകൊണ്ടേയിരിക്കണമെന്നും എന്നെങ്കിലുമൊരു എക്സിബിഷൻ നടത്തണമെന്നും ഒക്കെ എന്റെ സ്വപ്നമാണ്.. ഇതിപ്പൊ വിചാരിച്ചിരിക്കാതെ വന്നുകയറിയതാണ് ഈ എക്സിബിഷൻ.
.
ഓണവും വിഷുവുമൊക്കെ വന്നു പോയാലും ഗൾഫിലെ പ്രവാസികൾക്ക് കുറേ നാളത്തേക്ക് വെള്ളിയാഴ്ച്ചകളിൽ ഓണമാണ്.പൂക്കളവും മാവേലിയും സദ്യയുമൊക്കെയായി ഓരോ സംഘടനകളും ഓണാഘോഷങ്ങൾക്ക് പൊലിമ കൂട്ടാൻ മത്സരിക്കും. പല തരത്തിൽ കുറേ ഓണങ്ങൾ.അങ്ങനെയൊരു ഓണാഘോഷമായിരുന്നു അരങ്ങ്. എനിക്ക് ചിത്രങ്ങൾ വെക്കാൻ ഒരവസരം കിട്ടി. ഏതായാലും ഒരവസരം കിട്ടിയതല്ലെ, വെച്ചുനോക്കാമെന്ന് ഞാനും കരുതി. ഫ്രെയിമൊന്നും ചെയ്യാത്ത ചിത്രങ്ങൾ..ഒരു സ്കൂളിലെ ഓഡിറ്റോറിയത്തിലാണ് ഓണപ്പരിപാടി. ആ സ്കൂളിലെ ഒരു ക്ലാസ്സ് മുറിയിലാണ് എന്റെ ചിത്ര പ്രദർശനം. ഓയിൽ പെയിന്റിൽ ചെയ്ത മുപ്പത് ചിത്രങ്ങൾ നിരത്തിവെച്ചു ഞാൻ. എനിക്ക് സ്വയമൊരാത്മ വിശ്വാസം തോന്നാതിരുന്നതുകൊണ്ട് കൂട്ടുകാരോട് പോലും പറയാതെയാണ് സംഭവം നടത്തിയത്.

ഏതായാലും കുറേ പേരുവന്നു കാണാൻ. കുറച്ച് നല്ല അഭിപ്രായങ്ങൾ കേൾക്കാൻ പറ്റി. സന്തോഷം.പൊടിപിട്ച്ച് കട്ടിലിനടിയിലിരിക്കുകയായിരുന്ന എന്റെ പാവം കാൻ വാസുകൾക്കും നാലുപേരുടെ മുന്നിൽ വെളിച്ചത്തിരിക്കാൻ പറ്റിയതിൽ സന്തോഷമായിട്ടുണ്ടാകും. ഇനിയും കുറേ ചിത്രങ്ങൾ വരച്ച് നാട്ടിൽ നല്ലൊരു ചിത്രപ്രദർശനം നടത്തണമെന്ന എന്റെ സ്വപ്നത്തിനു ഇപ്പോൾ കൂടുതൽ മിഴിവ്..

എന്റെ വരകൾ ഇതാ ഇവിടെ

Wednesday 24 August 2011

കുത്തിവരകൾ!

മനസ്സ് തല്ലിപൊളി മൂഡിലേക്ക് കൂപ്പുകുത്തി വീണിട്ട് കുറച്ചു ദിവസമായി. ഒരു നൂറു കൂട്ടം കാര്യങ്ങൾ ചെയ്യണം ചെയ്യണമെന്ന് തോന്നൽ..ഒന്നും ചെയ്തുതുടങ്ങണ്ടാ എന്ന് ഇടഞ്ഞു നിൽക്കുന്ന മനസ്സ്.
മൂഡ് ശരിയാക്കാൻ ആകെ ചെയ്യാവുന്നത് ചിത്രം വരയാണ്.

അങ്ങനെ ഇന്ന് രാവിലെ തന്നെ മൂഡിനെയൊന്ന് ശരിയാക്കിയിട്ട് തന്നെ കാര്യം എന്നും വിചാരിച്ച്, തപ്പിയെടുത്തത് മൂലക്ക് കിടന്ന കുറച്ച് പെയിന്റ് ട്യൂബുകളും രണ്ട് ബ്രഷുകളും.വാട്ടർകളറാണ്. കുറെ ട്യൂബിലെ പെയിന്റൊക്കെ കട്ട പിടിച്ചിരിക്കുന്നു. എന്നാലും ഉള്ളത് വെച്ച് കുത്തിവര തുടങ്ങി.തോന്ന്യവാസ വര. സത്യം പറഞ്ഞാൽ വരക്കാനറിയാഞ്ഞിട്ടാണീ തോന്ന്യവാസ വര.  വരക്കണം ന്ന് വല്ലാത്ത ഇഷ്ടം.മനസ്സിലു നിറയെ നിറങ്ങൾ. ചിത്രങ്ങൾ. പക്ഷെ വരക്കാനറിയില്ല. റ്റാലന്റ് വേണം റ്റാലന്റ്!! ആ സംഭവമാണ് ഇല്ലാത്തതും!എന്നാലും ഞാൻ പരീക്ഷണങ്ങളിലാണ്.

കുട്ടിയായിരിക്കുമ്പഴേ വരക്കാനിഷ്ടമായിരുന്നു. അന്ന് ഞങ്ങൾ താമസിച്ചിരുന്ന വാടകവീടിന്റെ ചുവന്ന തറയിൽ, സ്കൂളിൽ നിന്ന് പെറുക്കിയെടുത്ത് കൊണ്ടുവരുന്ന ചോക്കുകഷ്ണങ്ങൾ കൊണ്ട് ചിത്രം വരക്കൽ അവധി ദിവസങ്ങളിലെ പ്രധാനയിനമായിരുന്നു. വാപ്പിച്ചി, പിന്നെ ഞാനും അനിയനും കൂടിയാണ് ഉച്ചയൂണിനു ശേഷം മുൻ വശത്തെ മുറിയിൽ കാറ്റൊക്കെ കൊണ്ട് ഈ തറവര പരിപാടിക്കിരിക്കുക. എഴുതലും വരക്കലും കഥ പറയലും ഓരോ കളികളുമൊക്കെയായി രസകരമായിരുന്നു ആ ഉച്ചകൾ. അന്നത്തെ വരകൾ മുഴുവൻ ആന, കുതിര, ജിറാഫ് തുടങ്ങി എല്ലാവിധ ജീവജാലങ്ങളെയുമായിരുന്നു. അതിനിടക്ക്, വാപ്പിച്ചി ഒരു കാര്യം കണ്ടുപിടിച്ചു. അനിയനേ വരക്കാനറിയു. എന്നെ ആ പരിപാടിക്ക് കൊള്ളില്ല. ആ പറഞ്ഞത് വെറുതെയായിരുന്നില്ല. അവന്റെ കുഞ്ഞിക്കയ്യിനു വരകൾ നല്ലവണ്ണം വഴങ്ങുന്നുണ്ടായിരുന്നു. അവൻ വരച്ചത് നോക്കുമ്പോൾ ഞാൻ വരക്കാത്തത് തന്നെയാന് നല്ലതെന്ന് എനിക്കും തോന്നാൻ തുടങ്ങി. അങ്ങനെ പയ്യെ പയ്യെ ഞാനെന്റെ തറവര നിർത്തി കാഴ്ച്ചക്കാരിയാവാൻ തീരുമാനിച്ചു.

എന്നിട്ടും പോയില്ല എന്റെ വരമോഹം. അഞ്ചാംക്ലാസിലെത്തിയപ്പോ ഡ്രോയിങ്ങ് പിരീഡ് ഉണ്ടായിരുന്നു. എന്തായാലും വരച്ചുകാണിച്ചിട്ടു തന്നെ കാര്യം എന്ന് തീരുമാനിച്ചിട്ടാണ് ഡ്രോയിങ്ങ് ക്ലാസിനു വേണ്ടി കാത്തിരുന്നത്. ഡ്രോയിങ്ങ് പിരീഡിൽ എന്നും ഓരോ ചിത്രം വരക്കും. മാഷ് കാണിച്ചുതരുന്നൊരു ചിത്രം.വള്ളിപുള്ളി വിടാതെ അതുതന്നെ വരയ്ക്കണം എല്ലാരും. അടുത്ത ആഴ്ച്ച വരുമ്പോഴേക്കും അത് കളറൊക്കെ ചെയ്ത് മുഴുവനാക്കി ഭംഗിയാക്കി ചെയ്ത് കൊണ്ടുവരികയും വേണം. ഏറ്റവും നല്ല അഞ്ച് ചിത്രങ്ങൾ എല്ലാവർക്കും കാണാൻ വേണ്ടി തിരഞ്ഞെടുത്ത് ബോർഡിൽ  വെയ്ക്കും, മാഷ്. കുറെ  സമയമൊക്കെയെടുത്ത് കാര്യമായിത്തന്നെ ചിത്രം വരച്ച് എല്ലാ ആഴ്ച്ചയും കൊണ്ടുമാകുമായിന്നു ഞാൻ. പക്ഷെ ആ മാഷിനു എന്റെ ചിത്രം ഒറ്റ ദിവസം പോലും ഇഷ്ടപ്പെടുമായിരുന്നില്ല. ഹും..കഴിവ് വേണം കഴിവ്!! അതില്ലാഞ്ഞതാവും കുഴപ്പം!

എന്നും മാഷ് ആദ്യമെടുക്കുന്നത് രമണിയുടെ ചിത്രമായിരുന്നതിനാൽ എനിക്കാ കുട്ടിയോട് കുറച്ചൊന്നുമല്ല അസൂയയുണ്ടായിരുന്നത്. എന്തൊക്കെയായാലും അന്ന് ചിത്രം ബോർഡിൽ വച്ചിരുന്നില്ലെങ്കിലും ,അറിയാവുന്ന വല്ല പണിയും ചെയ്യാൻ നോക്ക് എന്നൊരു ഭാവത്തോടെ ഡ്രോയിങ്ങ് മാഷ് എന്നെ വീണ്ടും വീണ്ടും നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിലും എനിക്ക് ഞാൻ വരക്കുന്നതിനോടൊക്കെ സ്വകാര്യമായ എന്തോ ഒരിഷ്ടം ഉണ്ടായിരുന്നു. ബോർഡിൽ വക്കുന്ന ചിത്രങ്ങളേക്കാൾ എന്റെ ചിത്രം തന്നെയാണ് നല്ലത് എന്ന് ഞാനെന്നോട് തന്നെ സങ്കടത്തോടെ പറയാറുണ്ടായിരുന്നു. ആരും കാണാതെ കുത്തിവരച്ച് ഞാനെന്റെ വര മോഹം കൊണ്ടുനടന്നു. പിന്നെ എപ്പഴോ അതും ഇല്ലാതായി.
കാലമൊരുപാട് കഴിഞ്ഞു.
പ്രാവസജീവിതം..ഒരു കത്തുന്ന വേനൽക്കാലം.പെട്ടെന്നൊരു ദിവസം വിചാരിച്ചിരിക്കാതെ വരക്കാൻ മുട്ടി. എന്നാൽ പിന്നെ വരച്ചുനോക്കിയിട്ടു തന്നെ എന്ന് ഉറപ്പിച്ച് കുറച്ചു പെയിന്റും ബ്രഷും ഒക്കെ വാങ്ങി വരക്കാൻ തുടങ്ങി.ആരും നോക്കാൻ വരാനില്ല. ആർക്കുമൊരു ചേതവുമില്ലാത്ത കാര്യം. വരച്ചതൊക്കെ എന്തൊക്കെയോ കുത്തിവരകൾ. എന്നാലും മനസ്സു നിറയെ പറഞ്ഞറിയിക്കാനാവാത്തൊരു ആഹ്ലാദം. ഞാൻ കണ്ടെത്തിയ എന്റെമാത്രമായൊരു   ഇടം എന്ന  ആഹ്ലാദം. എന്നെ എന്നിലേക്കെത്തിക്കാനാവുന്നത്  ഈ വരകൾക്ക് മാത്രമാണെന്നൊരു രഹസ്യകണ്ടെത്തലും.
പറഞ്ഞ് പറഞ്ഞ് കാടുകയറി.
ഇന്ന് മൂഡ് ശരിയാക്കൽ നടത്തിയതിനെ പറ്റിയാണ് പറയാൻ വന്നത്.ആ വരയിതാ..



ഇത്തിരി നേരം കൊണ്ടൊരു കുത്തിവര നടത്തി, ഇവിടെയിരുന്ന് ഇങ്ങനെയിത്തിരി പഴങ്കഥകളും എഴുതിപ്പിടിപ്പിച്ചുകഴിയുമ്പോഴേക്ക് എന്റെ മൂഡൊക്കെ പയ്യെ പയ്യെ തെളിഞ്ഞുവരുന്നത് എനിക്ക് കാണാൻ പറ്റുന്നുണ്ട്. അത്രയൊക്കെയല്ലെ നമുക്കും വേണ്ടു!!

Friday 5 August 2011

കുക്കു സംഭാരം!!

നാട്ടിൽ മഴ. കോരിച്ചൊരിയുന്ന മഴ.അന്തമില്ലാതെ തോന്നുമ്പൊ തോന്നുമ്പൊ പെയ്തുവീഴുന്ന മഴ.എന്നാലും അവധിദിവസങ്ങൾക്കൊടുവിൽ പെട്ടിയും കെട്ടി തിരിച്ച് യാത്രക്കിറങ്ങുമ്പോൾ, മഴ പെയ്യാതെ നിന്നു.പോകുന്നോരൊക്കെ പോയിട്ടിനി പെയ്തൊളാമെന്നൊരു പരിഭവത്തോടെ..പ്ലെയിനിൽ സീറ്റിൽ കൂനിക്കൂടിയിരുന്ന് ബോധമില്ലാതെ ഒന്നുറങ്ങി എണീറ്റപ്പോഴേക്കും എത്തിയത് കത്തിയെരിയുന്ന മരുഭൂവിന്റെ ചൂടിൽ.ഉള്ളും പുറവും പുകയ്ക്കുന്ന ചൂട്.അടഞ്ഞ മുറിയിൽ എസി എത്ര കൂട്ടിയിട്ടിട്ടും തൊലിപ്പുറത്തുനിന്ന് ഉള്ളിലെരിയുന്ന പൊള്ളുന്ന ചൂടിലേക്ക് ഒഴുകിയിറങ്ങാനാവാത്ത തണുപ്പ്!

അങ്ങനെ സ്വയം തണുപ്പിക്കൽ  ശ്രമങ്ങളുടെ ഭാഗമായാണീ കുക്കുംബറിലെത്തിയത്..കുകുംബർ ശരിക്കുമൊന്ന് തണുപ്പിച്ചു എന്ന് പറയാതെ വയ്യ.മോരും ഒരു തണുപ്പിക്കൽ സംഭവമായതുകൊണ്ട് രണ്ട് കാര്യങ്ങളും കൂട്ടി നടത്തിയ  പരീക്ഷണങ്ങളിൽ ഒന്നാണീ കുക്കു സംഭാരം.
എളുപ്പമായിട്ടുണ്ടാക്കാം.

രണ്ട് കുക്കുംബർ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയത്.

കട്ടിമോര് ഒന്നര ഗ്ലാസ്.
ഒരു വളരെ ചെറിയ കഷ്ണം ഇഞ്ചി.
ആവശ്യത്തിനു ഉപ്പും.
ഇഞ്ചി കഷ്ണം ചതച്ച്, കുക്കുംബറും മോരും  അല്പം വെള്ളവും ആവശ്യത്തിനു ഉപ്പും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
അത്രയേ ഉള്ളു പണി!
ഇതാ സംഭാരം റെഡി!!!

ഉഗ്രൻ സംഭാരമെന്ന് ആരും പറയും. രണ്ട് ഗ്ലാസ് സംഭാരം അകത്താക്കിയാൽ അകത്തെ എസിയും തണുപ്പിക്കൽ പരിപാടി ഉടൻ തുടങ്ങുമെന്നുറപ്പ്.
‘be cool as a cucumber' ന്നു പറയുന്നത് ശരിക്കും വാസ്തവം!

ഉള്ളൊന്ന് തണുത്തപ്പോൾ കുകുംബറിനെ പറ്റി ഒരു ഓടിച്ചുനോട്ടം നടത്തി.
ജലാംശം ഏറ്റവും കൂടുതലുള്ളത് കുകുംബറിൽ തന്നെയാണെന്ന് മാത്രമല്ല, കുകുംബറിനകത്തെ തണുപ്പ് പുറത്തെ താപനിലയേക്കാൾ 20 ഡിഗ്രി കുറവാണത്രെ.
കൂടാതെ ഈ സംഭവം വിറ്റാമിൻ -സി, വിറ്റാ‍മിൻ -എ , കാൽ സ്യം, മഗ്നീഷ്യം, പൊട്ടാഷ്യം, അയേൺ..തുടങ്ങിയ വിറ്റാമിനും ധാതുക്കളും കൊണ്ട് സമ്പന്നവുമാണ്.
അങ്ങനെയങ്ങനെ പോകുന്നു കുക്കുംബർ പുരാണം.
ഏതായാലും ചൂട് കൊണ്ട് ഉള്ള് പുകഞ്ഞിരിക്കുന്നവർ ഉടനെ ഇത്തിരി സംഭാരമുണ്ടാക്കി  കുടിച്ച് ഒന്ന്  കൂളായിക്കോളു.





Sunday 12 June 2011

ശേഷിപ്പുകൾ!

നനഞ്ഞ മണലിൽ
കൈകൾ കോറിയിട്ടത്
നിന്റെ പേര്..
ഒരു തിര വന്നതു മായ്ച്ച്,
നിസ്സംഗമായ് തിരികെയോടുന്നു.

കരയിലീ ഞാനും 
ജീവനൊഴിഞ്ഞൊരീ ശംഖും 
മാത്രം ബാക്കി.


പിന്നെ ഞാനെന്നിലെ 
അലറും കടലായ്,

കടലിരമ്പലായ്

ഈ കുഞ്ഞുശംഖിലൊതുങ്ങി നിറയവെ

വീണ്ടുമെത്തിയോ ഒരു തിര?
എന്നിലെ കടലിനെയെടുത്ത്
എന്നെയും മായ്ച്ചുകളഞ്ഞ്
ഒന്നും തിരികെ വെക്കാതെ
പിന്തിരിഞ്ഞോടിയോ!!









Friday 10 June 2011

ഇത്തിരിനേരം കൊണ്ടൊരുപ്പുമാവ്.

വീണ്ടും ഇത്തിരിനേരം പാചകവിശേഷം...ഇത്തിരി ഉപ്പുമാവ് വിശേഷം!!


കണ്ണൻ കുഞ്ഞായിരുന്നപ്പോഴൊരു ഹൈദ്രബാദിക്കാരി ആന്റിയുണ്ടായിരുന്നു വീട്ടുജോലികളിൽ സഹായത്തിനു. അവർക്ക് പാചകം വലിയ ഹരവും..കുറച്ചുകാലമെ ഉണ്ടായിരുന്നുള്ളുവെങ്കിലും നല്ല തീറ്റഭാഗ്യമുള്ള കാലമായിരുന്നു അത്. എ|ണ്ണയും നെയ്യുമൊക്കെ എല്ലാത്തിലും സുലഭമായി ചേർത്തിട്ടായിരുന്നു പാചകമെന്നതിനാൽ കാണുന്നവർക്കൊക്കെ ഭക്ഷണം കാര്യമായി കഴിക്കുന്നുണ്ട് എന്ന്  പെട്ടെന്ന് മനസ്സിലാവുകയും ചെയ്യുമായിരുന്നു അന്ന്.
അന്ന് സ്വാദുള്ള വിഭവങ്ങൾ തിന്നാനുള്ള ഉത്സാഹമൊന്നും അതെങ്ങനെ ഉണ്ടാക്കുന്നു എന്നറിയാൻ ഞാൻ കാണിച്ചിട്ടില്ല. നമുക്ക് അപ്പം തിന്നാൽ മതിയല്ലൊ.
ഉപ്പുമാവിലേക്ക് വരാം.ഉരുളക്കിഴങ്ങ് ചേർത്ത് കുറെ നെയ്യൊക്കെ ചേർത്ത് അവരുണ്ടാക്കുന്ന ഉപ്പുമാവിന് ഒരു സ്പെഷൽ രുചിയായിരുന്നു.പിന്നീട് കണ്ണൻ വലുതായി , അവന്റെ ഭക്ഷണപ്പൊതിക്ക് വൈവിധ്യം വരുത്തുന്നതിന്റെ ഭാഗമായിട്ടാണ്, ഞാൻ  പണ്ടത്തെ സ്പെഷൽ ഉപ്പുമാവിനെ പച്ചക്കറിവൽക്കരണം നടത്തി, ഈ ത്രിവർണ്ണ ഉപ്പുമാവാക്കിയത്.

വേണ്ട സാധനങ്ങൾ
ഒരു ഉരുളക്കിഴങ്ങ്., ഒരു വലിയ ക്യാരറ്റ്, ഒരു കാപ്സിക്കം, [അഞ്ചാറ് ബീൻസ്.ക്യാബേജ്,ചീരയില ഒക്കെ ഉണ്ടെങ്കിൽ കുറെശ്ശെ ചേർക്കാം.] വേവിച്ച പച്ചപ്പട്ടാണി.
പിന്നെ പകുതി സബോള.[ചെറിയ കഷ്ണങ്ങളായി അരിയണം]  മൂന്ന് പച്ചമുളക്[കീറിയത്], കുറച്ച് ഇഞ്ചിയരിഞ്ഞത്, വേപ്പില, കടുക്, പൊട്ട്കടല, കുറച്ച് ഉഴുന്നുപരിപ്പ്[ഒരു റ്റേബിൾ സ്പൂൺ മതി]. ഇത്തിരി കുരുമുളക് പൊടി[ഉരുളക്കിഴങ്ങ് വേവിക്കുമ്പോൾ ചേർക്കാൻ].
ചൂടുവെള്ളം,.
ഉപ്പ്, എണ്ണ ഒക്കെ ആവശ്യത്തിന്.
ഇനി പ്രധാനപെട്ട കാര്യം..നല്ല തരിതരിയായ റവ -ഒരു കപ്പ്.
ആദ്യം ക്യാരറ്റും കാപ്സിക്കവും ഉരുളക്കിഴങ്ങും  ഒരേ വലിപ്പത്തിലുള്ള കഷ്ണങ്ങളാക്കി അരിയുക.


ഉരുളക്കിഴങ്ങ് കുറച്ച് ഉപ്പും ഇത്തിരി കുരുമുളക് പൊടിയും ഇട്ട് വേവിക്കാൻ വെക്കുക.
മറ്റൊരു അടുപ്പിൽ ചുവടു കട്ടിയുള്ള പാത്രം വെച്ച് ആവശ്യത്തിനു എണ്ണയൊഴിക്കുക. എണ്ണ ചൂടാകുമ്പോൾ അതിൽ കടുകിട്ട് പൊട്ടിക്കുക, അതിലേക്ക് ഉഴുന്ന് പരിപ്പ് ഇടണം.ഒന്നു മൂക്കുമ്പോൾ അതിലേക്ക് പൊട്ട് കടല ചേർക്കുക.ഒന്ന് വഴറ്റിയിട്ട്,അതിലേക്ക് സബോള അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, പച്ചമുളക് കീറിയത് ഒക്കെ ചേർക്കുക.നന്നായി വഴറ്റി അതിലേക്ക് റവ യും വേപ്പിലയും ഇട്ട്  നന്നായി വറക്കണം. റവയിലേക്ക് ഉപ്പും ചേർക്കണം.ഉപ്പ് കൂടിപ്പോയാൽ പിന്നെ സംഭവം സാക്ഷാൽ ‘ഉപ്പ്’ മാവായിപ്പോകും.
അപ്പോഴേക്കും വേവിക്കാൻ വെച്ചിട്ടുള്ള ഉരുളക്കിഴങ്ങ് വെന്തിരിക്കും.അതിലേക്ക് ബാക്കിയുള്ള പച്ചക്കറിക്കറികളും ഗ്രീൻ പീസും ചേറ്ത്ത്  ഒന്നിളക്കി ഒരു മിനിറ്റിനു ശേഷം അടുപ്പ് ഓഫാക്കണം.

റവ നല്ലവണ്ണം വറവായാൽ അതിലേക്ക് വേവിച്ച പച്ചക്കറികൾ ചേർക്കുക. നന്നായി ഇളക്കി യോചിപ്പിച്ച ശേഷം രണ്ട് കപ്പ് ചൂട് വെള്ളം ഒഴിക്കുക. കട്ട കെട്ടാതെ ഇളക്കി യോചിപ്പിക്കുക. അൽ‌പ്പം നെയ്യോ ബട്ടറോ ചേർക്കാം

 അങ്ങനെ  നമ്മുടെ പോഷകസമ്പുഷ്ടവും സ്വാദിഷ്ടവുമായ ഉപ്പുമാവ് റെഡി. ഇനി സമയം കളയാതെ ചൂടോടെ വേഗം കഴിച്ചോളു.!!
ഇഷ്ടപ്പെടും..ഉറപ്പ്!!

Sunday 5 June 2011

കൂ - കാ --പിന്നെ ഉരുളൻ കിഴങ്ങും.

ഇത്തിരിനേരം പാചകവിശേഷം!

ഈ കൂ- കാ കൂട്ടാൻ ആദ്യം കഴിക്കുന്നത് സ്കൂളിൽ ജോലി ചെയ്യുന്ന സമയത്താണ്. സ്റ്റാഫ് റൂമിലെ ഒരു പ്രാധാനപരിപാടിയായിരുന്നു ഭക്ഷണപ്പൊതികൾ തുറക്കൽ. എന്റെ പോലെ ഭക്ഷണപ്രിയമില്ലാത്തോർക്കു പോലും ഹോസ്റ്റലിലും സ്റ്റാഫ് റൂമിലുമൊക്കെ ഒന്നിച്ചിരിക്കുമ്പോൾ വല്ലാത്ത ആർത്തിയും വിശപ്പുമാണെന്നു തോന്നുന്നു. ആരെങ്കിലും എന്തെങ്കിലുമൊക്കെ കൊണ്ട് വന്നത് , പുറത്തെടുക്കുമ്പോഴേക്കും എല്ലാവരും കൂടി ചാടിവീണ് പാത്രം കാലിയാക്കും.പിന്നെ ബാക്കിയാവുന്ന, വെശപ്പ്, കൊതി ഒക്കെ  മാറ്റാൻ സമയമുണ്ടെങ്കിൽ അല്പം റെസിപ്പി ചർച്ച.
അതിനിടയിൽ നിന്നാണ് ഈ കൂ – കാ കൂട്ടാൻ കിട്ടിയത്. മാംഗ്ലൂരിക്കാരി ഫ്രെഞ്ച് റ്റീച്ചറിന്റെ വിഭവം. അവരുടെ റെസിപ്പി പരീക്ഷിച്ചു ഒരു തവണ. പക്ഷെ ആ ഒരു മാംഗ്ലൂരു രുചി വന്നില്ല. അടുത്ത പ്രാവശ്യം കൂണ് വാങ്ങിയപ്പോൾ പതിവുപോലെ ഞാനെന്റെ ഭാവനക്കനുസരിച്ച് റെസിപ്പി മാറ്റി.അങ്ങനെ മാറ്റി മാറ്റി എന്റെ വക ഒരു കൂൺ റെസിപ്പി ഉണ്ടാക്കി. അതാണീ കൂ – കൂണ്, കാ- കാപ്സിക്കം പിന്നെ ഉരുളക്കിഴക്കിഴങ്ങും കൊണ്ടൊരു കറി.
നല്ല ഉണ്ടക്കൂണ് ,പത്തുപതിനഞ്ചെണ്ണം...ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ കുറച്ച് മഞ്ഞൾപൊടിയും,ഉപ്പും ഇട്ട് അതിൽ കൂണുകൾ ഇട്ടുവെയ്ക്കാം, കഴുകലിന്റെ മുന്നോടിയായിട്ട്.[കീടനാശിനിപ്രയോഗങ്ങളെക്കുറിച്ചൊക്കെ വായിക്കുന്നതല്ലെ ..ഒരു മനസ്സമാധാനത്തിനു ഇതൊക്കെ നല്ലതാണ്]
ഒരു ഇടത്തരം വലിപ്പമുള്ള കാപ്സിക്കം.
രണ്ട് ഉരുളക്കിഴങ്ങുകൾ.
പിന്നെ ഒരു പകുതി സബോള.
പച്ചമുളക്- മൂന്നെണ്ണം.
വെളുത്തുള്ളി, കടുക് ,നല്ല ജീരകം, മഞ്ഞൾപ്പൊടി,കുരുമുളക് പൊടി, മല്ലിപ്പൊടി,കരയാമ്പൂ, മല്ലിയില, ഉപ്പ് ഇതൊക്കെ കുറേശ്ശെ വേണം.
പിന്നെ വേണ്ടത്, കുറച്ച് തേങ്ങപ്പാലാണ്.ഞാൻ, മാഗി കോകനട്ട് പൊടി, രണ്ട്മൂന്ന് സ്പൂൺ എടുത്ത് ചൂടുവെള്ളത്തിൽ കലക്കിയാണ് തേങ്ങാപ്പാൽ ആണെന്ന് സങ്കല്പിക്കുന്നത്.
അവസാനമായി എണ്ണ. അതും കുറച്ച് മതി.
ഇനി തുടങ്ങാം പാചകം.
ആദ്യം സബോള ചെറുതായിട്ടരിയുക.[ക്രോസ്-ക്രോസ്]..കൂടെ വെളുത്തുള്ളിയും, പച്ചമുളകും.
ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക..
അടുപ്പത്ത് പാൻ വെച്ച് ചൂടാകുമ്പോൾ, അതിലേക്ക് എണ്ണയൊഴിച്ച് അത് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിച്ച്,നല്ലജീരകമിട്ട് ഒന്നു മൂപ്പിച്ച്, അതിലേക്ക് സബോള ചേർക്കുക. അതിലേക്ക് വെളുത്തുള്ളി, കീറിയ പച്ചമുളക്, മൂന്നാല് കരയാമ്പൂവ് എന്നിവയും ചേർക്കുക. ഒന്ന് വാടിക്കഴിയുമ്പോൾ അതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ചേർക്കുക. ചെറിയ തീയിൽ കുറച്ചുനേരം വെക്കുക..
ആ ഗാപ്പിലാണ് ഞാൻ കൂണ് കഴുകിയെടുത്ത് കഷ്ണങ്ങളാക്കുക.[ ക്ഷമയുള്ളവർക്ക് ആദ്യമേ തന്നെ ഭംഗിയായി കൂണും കാപ്സിക്കവും ,കഷ്ണങ്ങളാക്കി വെക്കാവുന്നതാണ്]. അടുപ്പത്തിരിക്കുന്ന സബോളയും ഉരുളക്കിഴങ്ങും അതിനിടക്ക് ഇളക്കിക്കൊടുക്കണം.. അരിഞ്ഞെടുത്ത കൂൺ കഷ്ണങ്ങൾ അതിലേക്ക് ചേർക്കുക.



ഉപ്പും ചേർത്ത് വീണ്ടും ഇളക്കി. അതിലേക്ക് കുരുമുളകു പൊടിയും മഞ്ഞൾ പൊടിയും ആവശ്യത്തിനു ചേർക്കുക..അടച്ചുവെച്ച് വേവിക്കാൻ വെക്കുക. കൂണിൽ നിന്ന് തന്നെ വെള്ളം ഇറങ്ങുന്നത് കൊണ്ട് വേറെ വെള്ളം ചേർക്കെണ്ടതില്ല എന്നാണ് എന്റെ അനുഭവം.
അതിനെ വേവാൻ വിട്ടിട്ട്, കാപ്സിക്കം ചെറിയ കഷ്ണങ്ങളാക്കി അരിയാം. മുകളിൽ പറഞ്ഞ പ്രകാരം തേങ്ങപ്പാൽ നിർമ്മിക്കാം.
ഇനി മൂടി തുറന്ന്..വെന്ത് വരുന്ന കൂണിലേക്ക് കാപ്സിക്കം ചേർക്കണം..ഒന്നിളക്കി, ഒന്നുരണ്ട് മിനിറ്റിനു ശേഷം അരസ്പൂൺ മല്ലിപ്പൊടി ചേർത്ത് അതിലേക്ക്  തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങാപ്പൽ ചേർക്കുക..ഒന്നിളക്കി യോചിപ്പിക്കുക. ആവശ്യമെന്ന് തോന്നുന്നുവെങ്കിൽ അല്പം ചൂടുവെള്ളം ചേർക്കാം.സ്വാദു നോക്കി ഉപ്പും ആവശ്യമെങ്കിൽ ചേർക്കാം. 




സംഭവം അടുപ്പിൽ നിന്നെടുത്ത്,വെളമ്പാനുള്ള പാത്രത്തിലേക്ക് മാറ്റി മല്ലിയിലയും [ മല്ലിയില ഇല്ലാത്തപ്പോൾ വേപ്പിലയും ചേർക്കാവുന്നതാണ്] ചേർത്ത് ചൂടോടെ മേശപ്പുറത്തെത്തിക്കുക.
കൂടെ കഴിക്കാനുള്ള ചപ്പാത്തി മുൻ കൂട്ടി റെഡിയായിരിക്കണമെന്ന് മാത്രം.
കഴിച്ചുനോക്കു, ഉഗ്രനല്ലെ നമ്മടെ കൂ-കാ- ഉരുളക്കിഴങ്ങ് കറി??

പിന്നെയീ കൂണിനെ പറ്റി പറയുകയാണെങ്കിൽ , പോഷകപ്രധാനിയായ ഒരു കിടിലൻ സാ‍ധനമാണ്.നല്ല പ്രോട്ടീൻ സമ്പുഷ്ടം.കൊഴുപ്പില്ലാതതും, ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറക്കാൻ സഹായിക്കുന്നതുമായ ഭ്ക്ഷവസ്തുവാണത്രെ ഇത്. അതുമാത്രമോ.. വിറ്റാമിൻ ഡി, ബി, കോപ്പർ, പൊട്ടാസിയം, ഫോസ്ഫരസ്, സിങ്ക്, മഗ്നീഷ്യം..ഇങ്ങനെ ഒരുപാട് ധാതുക്കളാലും സമ്പന്നം
കാപ്സികവും അക്കാര്യത്തിൽ ഒട്ടും മോശക്കാരനല്ല.
കാപ്സിക്കത്തിൽ  വിറ്റാമിൻ എ , സി എന്നിവ സുലഭമാണ്.സാധാരണ ജലദോഷം, പനി, ഡയബറ്റിക്, രക്തസമ്മർദ്ദം, കാൻസർ എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളിൽ നിന്ന് നമ്മുടെ ശരീരത്തെ പ്രതിരോധിക്കാൻ കഴിവുണ്ടത്രെ ഈ കാപ്സിക്കം കക്ഷിക്ക്.

എതായാലും നമ്മുടെ ആഹാരത്തിൽ എന്തുകൊണ്ടും  ഉൾപ്പെടുത്തേണ്ടതു തന്നെയാണീ
കൂയും കായും എന്ന കാര്യതിൽ ഒരു സംശയവും വേണ്ട!!


Saturday 4 June 2011

മഴ!


 ഞാൻ..

അടഞ്ഞ ജനലിനു പുറത്ത്
മഴ
താളവ്യത്യാസങ്ങളില്ലാതെ..

ഇരുട്ടിലീയിത്തിരി വട്ടത്തിൽ
ഗസലായി എന്നിലേക്ക്
മഴ..

എന്നെ എന്നിലേക്കെത്തിച്ച്,
നുണകളെ,
എന്റെ പൊയ്മുഖങ്ങളെ
കുതിർത്ത്..
ആത്മാവിലേക്ക് പെയ്തിറങ്ങുന്ന
മഴ പോലെ
മെഹ്ദി ഹസൻ പാടിക്കൊണ്ടിരിക്കുന്നു

ഈ ഏകാന്തത മാത്രമാണ് സത്യം.
ഈ ഇത്തിരി നിമിഷങ്ങളും
ഈ ഇരുട്ടും ഈ മഴയും,
കരളുപറിച്ചെടുക്കുമീ ഈണങ്ങളും,
ഉള്ള് നീറ്റും അറിയാ വ്യഥകളും
കവിളു നനയിക്കുമീ മിഴിനീരിൻ
ഇളം ചൂടും,
എന്നിലെയീ ഞാനും

ഇത് മാത്രമാണ് സത്യം..

മെഹദി ഹസൻ പാടിക്കൊണ്ടിരിക്കുന്നു..

അടഞ്ഞ ജനലിനു പുറത്ത്
മഴ
താളവ്യത്യാസങ്ങളില്ലാതെ..