Monday 17 December 2012

നിന്റെ കവിതകൾ




നിനക്ക് മാത്രം എഴുതാനാവുന്ന
ചില കവിതകളുണ്ട്.

ആളനക്കമൊഴിഞ്ഞ്, മുറികളിൽ
പകൽ കനക്കുമ്പോൾ,
നിന്റെ മാത്രമായ ഇത്തിരിമുറിയുടെ
ജനൽപ്പാളികൾ മലർക്കെ തുറന്നുവെച്ച്,
ഉള്ള് നിറയ്ക്കും വരെ
വെളിച്ചമാവോളം കോരിക്കോരിക്കുടിച്ച്,
നീയെഴുതുന്നവ.
ജനൽപ്പുറത്ത്, നിന്നെമാത്രം കാത്ത്,
വെയിൽ നനഞ്ഞ
ഒരായിരം സ്നേഹപ്പച്ചകൾ!

വാക്കുകൾ കുടഞ്ഞിട്ട്,
അതിൽ നിന്ന് നിന്നെ തിരഞ്ഞുതിരഞ്ഞെടുത്ത്,
വെട്ടിയും തിരുത്തിയും മാറ്റിയും മറിച്ചും വെച്ച്,
പയ്യെ പയ്യെ നീയത് ചൊല്ലിത്തുടങ്ങുമ്പോഴേയ്ക്കും,
നേർത്ത പുഞ്ചിരിയുമായി,
അറിയാതെ കണ്ണുതുറന്നുപോയിട്ടുണ്ടാകും
വിരിയാതെ നിന്ന പൂമൊട്ടുകൾ.

ഒടുവിൽ വാക്കുകളൊഴിഞ്ഞ്,
നീയില്ലാതെയാവും വരെ-
വരികളിലിത്തിരി പൂമണം പൂശി,
കവിളിലുരുമ്മി,
നിന്നെത്തന്നെ ചുറ്റിപ്പറ്റി,
പോകാതെ ചേർന്നു നിൽക്കും
ഒരു കുഞ്ഞിളം കാറ്റ്.

വീണ്ടും
പകലിടങ്ങളിലെ തിരക്കു നിറഞ്ഞ
ദിനസരികളിൽ നിന്ന്
നീ നിന്നെ കണ്ടെടുക്കുമ്പോൾ,
ചേർന്നടയാതെ നിന്ന ജനൽപ്പാളിയിലെ
ഇത്തിരിക്കീറിലൂടെ
സ്നേഹപ്പച്ചകൾ,
കാത്തിരിപ്പിന്റെ നോട്ടങ്ങൾ
നീട്ടുന്നുണ്ടാവും.
വാക്കുകളിൽ കൊരുത്ത്,
നീയെറിഞ്ഞിട്ടുപോയ, നിന്നെ
തിരഞ്ഞു തിരഞ്ഞ്
വെയിൽ കിതച്ചു തുടങ്ങിയിരിക്കും.


No comments:

Post a Comment