Wednesday 14 December 2011

ഇത്തിരി ചുവപ്പ് വിശേഷം




മൂന്ന്  വർഷം മുമ്പ് നാട്ടിൽ പോയപ്പോഴാണ് നോബൽ സമ്മാനാർഹനായ ഓർഹാൻ പാമുക്കിന്റെ my name is red വാങ്ങുന്നത്.ഒരുപാട് പ്രാവശ്യം വായന തുടങ്ങിയെങ്കിലും ഒന്നുരണ്ട് അദ്ധ്യായങ്ങൾക്ക് അപ്പുറം കടക്കാതെ വായന വഴിമുട്ടി. ഇത്തവണ നാട്ടിൽ ചെന്നപ്പോൾ പുസ്തകങ്ങൾ തിരഞ്ഞ് പോയപ്പോൾ ‘ചുവപ്പാണെന്റെ പേര്‘ കയ്യിൽ കിട്ടി.ഡെന്നിസ് ജോസെഫിന്റെ മലയാളം പരിഭാഷ.വേറിട്ട  വായനാനുഭവമായി ഈ പുസ്തകം എന്ന് പറയാതെ വയ്യ.  ആഖ്യാനത്തിന്റെ മനോഹാരിതകൊണ്ട് ഒരു ദൃശ്യാനുഭവത്തിന്റെ ചാരുതയോടെ കഥ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.
ഒരുപാട് പേരുടെ ചിന്തകളിലൂടെയും കാഴ്ച്ചകളിലൂടെയുമാണ് കഥ ഉരുത്തിരിഞ്ഞ് വരുന്നത്.                                                                                                                                               ഇസ്താംബൂളിലെ ചിത്രകലാചരിത്രത്തിലൂടെ ആഴത്തിൽ വേരുകൾ പായിച്ച് മനസ്സിലേക്ക് പടർന്നു കയറുന്ന കഥ. ചരിത്രത്തെ ഇത്ര ഗാഢമായി കോർത്തിണക്കിക്കൊണ്ട് എത്ര മനോഹരമായ കയ്യടക്കത്തോടെയാണ് ഓർഹാൻ കഥ പറഞ്ഞിരിക്കുന്നത്!! 
കഥയിലൂടെ നടന്നുകയറുമ്പോൾ കഥയുടെ ഭാഗം തന്നെയായി കുസൃതിക്കാരനായ കുഞ്ഞു ഓർഹാനേയും നമുക്ക് കാണാം. കൊല്ലപ്പെട്ട എനിഷ്റ്റെ എലിഗന്റിന്റെ ജീവനറ്റ ശരീരം, കിണറ്റിനടിയിലെ ഇരുട്ടിൽ കിടന്നുകൊണ്ടാണ് നമ്മോട് കഥ പറഞ്ഞു തുടങ്ങുന്നത്.പതിനാലാം നൂറ്റാണ്ടിലെ ഇസ്താംബൂൾ.അന്നത്തെ , സൂക്ഷ്മചിത്രകാരന്മാരിലൊരാളായിരുന്നു  എനിഷ്തെ എലിഗന്റും.ചിത്രത്താളുകൾക്ക് മനോഹരമായ അരികുകളും അലങ്കാരങ്ങളും വരച്ചുചേർക്കുന്ന ആൾ.അയാളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സ്വുൽത്താനു വേണ്ടിയുള്ള ഒരു രഹസ്യചരിത്രപുസ്തകത്തിനുള്ള ചിത്രരചനയിലായിരുന്നു എല്ലാ സൂക്ഷ്മചിത്രപ്പണിക്കാരും. പുസ്തകത്തിന്റെ ചുമതല എനിഷ്കെ എഫന്റി എന്ന ഉസ്താദിനും.അയാൾ തന്റെ സഹായിയായി  പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് നാട് വിട്ടുപോയ ബ്ലാക്ക് എന്ന് വിളിക്കപ്പെടുന്ന മരുമകനെ വിളിച്ചുവരുത്തുന്നു.എലിഗന്റിന്റെ കൊലയാളിയെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ വിളിച്ചുവരുത്തിയ അമ്മാവനായ ഉസ്താദ് എനിഷ്തെ എഫന്റിയും കൊല്ലപ്പെടുന്നു. ചിത്രകാരന്മാർക്കിടയിലെ സ്ഥാനമോഹിയായ ആരോ തന്നെയാവും കൊലക്ക് പിന്നിൽ എന്ന് മനസ്സിലാക്കുന്ന ബ്ലാക്ക് ,അവരുടെ ഗുരുവായ ഉസ്താദ് ഉസ്മാന്റെ സഹായത്തോടെ ഓരോരുത്തരും വരച്ച ചിത്രങ്ങളും  ശൈലിയും നോക്കി കുറ്റവാളിയെ കണ്ടെത്താൻ ശ്രമിക്കുകയാണ്.സുൽത്താന്റെ ആജ്ഞ അനുസരിക്കുക എന്നുള്ളതിനപ്പുറം, തന്റെ വർഷങ്ങളായുള്ള പ്രണയത്തിലേക്ക് - കൊല്ലപ്പെട്ട തന്റെ അമ്മാവന്റ സുന്ദരിയായ മകൾ ഷെകുരയിലേക്ക്- എത്തിച്ചേരണമെങ്കിൽ ബ്ലാക്കിനു കൊലയാളിയെ കണ്ടെത്തിയ്യെ മതിയാകു. 
  അന്നു നിലനിന്നിരുന്ന ചിത്രകലാ സംസ്കാരത്തിലേക്ക് കഥാകാരൻ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. ആ പണിശാലകളിലൂടെ കടന്നുപോകുമ്പോൾ എത്ര ഗൌരവതരമായിട്ടാണ് ചിത്രകലയെ കണ്ടിരുന്നത് എന്ന് നാം ആശ്ചര്യപ്പെടും.പേർഷ്യൻ അറബിക് രീതിയനുസരിച്ച്, ഒരു കഥ പറയാനായിട്ടുള്ളതായിരുന്നു ചിത്രങ്ങൾ. കഥാപുസ്തകങ്ങൾക്ക് മോടി കൂട്ടാനും.  ഒരു പണിശാലയിലെ ചിത്രകാരന്മാരൊത്തുചേർന്ന് വരക്കുന്ന ചിത്രങ്ങൾ.ആര് വരച്ചതാണ് എന്നതിനു യാതൊരു പ്രാധാന്യവുമില്ലാതെ ചരിത്രത്തിന്റെ ഭാഗമാവുന്ന, സുൽത്താന്മാരുടെ കലവറയിൽ സൂക്ഷിക്കപ്പെടുന്ന ചിത്രഗ്രന്ഥങ്ങൾ.പാരമ്പര്യത്തെ പിന്തുടർന്ന് മാറ്റത്തെ ഭയക്കുന്ന ഭൂരിഭാഗത്തിനിടയിലും പുതിയ ശൈലികളിലേക്ക് മാറാൻ കൊതിക്കുന്ന ,സ്വന്തമായൊരു ശൈലിയിൽ ചിത്രം വരച്ച് ,അഭിമാനപൂർവമതിൽ തന്റെ കയ്യൊപ്പ് പതിപ്പിക്കണമെന്ന്  വെമ്പൽ കൊ ണ്ടിരുന്ന ചില ചിത്രകാരന്മാരെങ്കിലും ഉണ്ടായിരുന്നു.അങ്ങനെയൊരാൾ തന്നെയാണ് കൊല നടത്തിയിരിക്കുന്നത്. മാറ്റത്തിന്റെ കരുത്താവൻ തുടിക്കുന്ന അയാളിലെ ചിത്രകാരന്റെ മാനസികാവസ്ഥയെ നമുക്ക് കുറ്റപ്പെടുത്താനുമാവില്ല.  
 ഓരോരുത്തരുടേയും   കാഴ്ച്ചകളിലൂടെയും   വിചാരങ്ങളിലൂടെ കഥ പറയുന്നതിനാൽ, വായനക്കാരിൽ തെളിമയോടെ ഓരോ രംഗങ്ങളും വരച്ചിടാൻ കഥാകാരനായിട്ടുണ്ട്.   ബ്ലാക്കിന്റെ ഒടുങ്ങാത്ത  പ്രണയവും, പ്രതിസന്ധികൾക്കിടയിലും മനോധൈര്യം വിടാത്ത ഷെകുരെയുടെ മനസ്സിന്റെ തന്റേടവും ഓരോ സൂക്ഷ്മചിത്രകാരന്മാരുടെയും മനസ്സിലെ നേർത്ത വിചാരങ്ങളും ചിത്രകലക്കുവേണ്ടി ജീവിതം തന്നെ സമർപ്പിക്കുന്ന ഉസ്താദ് ഉസ്മാന്റെ ആത്മസംതൃപ്തിയുമെല്ലാം അവിസ്മരണീയമാവുന്നു.                                       ഒരു പുസ്തകം വായിച്ചിട്ട് അതിന്റെ ചരിത്രപശ്ചാത്തലങ്ങളെ കുറിച്ച്  കൂടുതൽ അറിയണം എന്ന് താല്പര്യം തോന്നിയത് ഇതാദ്യമായിട്ടാണ്. അതു തന്നെയാണ് ഈ കഥ പറയലിന്റെ വിജയവും എന്നെനിക്ക് തോന്നുന്നു.   മനസ്സിപ്പോഴും  ഇസ്താംബൂളിലെ ആ തണുത്ത ഇരുണ്ട രാത്രികളിലൂടെ തെരുവുകളിലെ നിശ്ശബ്ദതയിലൂടെയും ആ ഉസ്താദുമാരുടെ പണിശാലകളിലെ ചിത്രത്താളുകളിലെ ഉണങ്ങാത്ത ചായക്കൂട്ടുകൾക്കിടയിലൂടെയും സുൽത്താന്റെ അപൂർവ ചിത്രശേഖരത്തിലെ വർണ്ണങ്ങൾ കൊണ്ടും വരകൾ കൊണ്ടും തീർത്ത ഒരുപാടൊരുപാട് കഥകളിലൂടെയുമൊക്കെ കറങ്ങിനടക്കുകയാണ്. മനോഹര കഥകളുമായി ഒരുപാട് ചിത്രത്താളുകൾ എന്നെ വല്ലാതെ അതിശയിപ്പിച്ചുകൊണ്ട് മുന്നിൽ നിരന്നിരിക്കുകയാണ്.

3 comments:

  1. ഡെന്നിസ് തിരക്കഥ നിര്‍ത്തി പരിഭാഷിക്കുകയാ അല്ലെ?
    എന്തായാലും നന്നായി ആ പരിഭാഷ എന്നത് കാര്യം!
    ഈ പുസ്തകവായനയൊന്നും ഇപ്പോള്‍ നടക്കാറില്ലാ.. എന്താ ചെയ്യ?!

    ReplyDelete
  2. btw, പുതുവത്സരാശംസകള്‍, കണ്ണനൂടെ :)

    ReplyDelete
  3. :) പുതുവത്സരാശംസകൾ ..ഇതുവരെ കിട്ടിയില്ലെ, തിരക്കൊഴിഞ്ഞ് അല്പം സമയം??

    ReplyDelete